Tuesday, August 8, 2017

ഫ്രാൻ‌സിൽ തിരഞ്ഞെടുപ്പ് നടന്നാൽ നമുക്കെന്തു കാര്യം?

https://www.facebook.com/Hussain.Kizhakkedathu/posts/10208706649535628

ഫ്രാൻ‌സിൽ തിരഞ്ഞെടുപ്പ് നടന്നാൽ നമുക്കെന്തു കാര്യം?

ഒന്നുമില്ല എന്നാണെങ്കിൽ തുടർന്ന് വായിക്കുക.

നാളെ, മെയ് ഏഴാം തീയതി, ആണ് ഫ്രാൻസിലെ അവസാന ഘട്ട തിരഞ്ഞെടുപ്പ്. വ്യവസ്ഥാപിത രാഷ്ട്രീയപാർട്ടികൾ നിന്ന് ഒരു സ്ഥാനാർത്ഥിയും ആദ്യ ഘട്ട തിരഞ്ഞെടുപ്പിൽ വിജയിച്ചില്ല. മിതവാദിയും തീവ്ര ഇടതു പക്ഷത്തിനും വലതു പക്ഷത്തിനും മധ്യേയുള്ള ഒരു സമീപനം സ്വീകരിക്കുന്ന ഇമ്മാനുവേൽ മാക്രോണും, തീവ്ര വലതു പക്ഷ സ്ഥാനാർഥിയായ ലു പെന്നും ആണ് അവസാന ഘട്ട സ്ഥാനാർത്ഥികൾ.

കുടിയേറ്റത്തിനെതിയുള്ള അതി ശക്തമായ നിലപാടാണ് ഫ്രഞ്ച് തിരഞ്ഞെടുപ്പിൽ ലു പെന്നിനെ വ്യത്യസ്തയാക്കുന്നതു. വർഷങ്ങളായി തീവ്ര വലതു പക്ഷ സ്വഭാവം പ്രകടിപ്പിക്കുന്ന ഒരു പാർട്ടി നേതാവിന്റെ മകൾ. കുടിയേറ്റം ഫ്രഞ്ച് ജീവിതരീതിക്ക്‌ എതിരായതു കൊണ്ട് പൂർണമായും നിരോധിക്കും എന്നും യൂറോപ്യൻ യൂണിയനിൽ നിന്ന് ഫ്രാൻസ് പിന്മാറും എന്നും മറ്റുമാണ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ. മുസ്‌ലിം വിരുദ്ധത തുറന്നു പ്രകടിപ്പിക്കുന്ന ഒരാൾ. ഫ്രഞ്ച് ദേശീയത നിലനിർത്താനായി ഫ്രഞ്ച്കാർ കൂടുതൽ കുട്ടികളെ പ്രസവിക്കണം എന്ന് ആഹ്വാനം. ഇതെലാം കേട്ടിട്ടു ട്രന്പ്, മോഡി തുടങ്ങിയവരുടെ നിലപാടുകളോട് സാമ്യം തോന്നുന്നുണ്ടെങ്കിൽ അത് ഒട്ടും യാദൃശ്ചികം അല്ല. കാരണം പിന്നീട് വിശദീകരിക്കാം.

ഇതിനെല്ലാം വിരുദ്ധമാണ് മക്രോണിന്റെ നിലപാട്, കുടിയേറ്റക്കാരെ സുരക്ഷാ പരിശോധനകൾക്കു ശേഷം സ്വീകരിക്കണം എന്നും, ഫ്രാൻസ് യൂറോപ്യൻ യൂണിയനിൽ തുടരണം എന്നും ആണ് നിലപാട്. പഴയ ധനകാര്യ മന്ത്രിയാണ്. ആളുകളെ ഒരുമിപ്പിക്കുന്ന, മധ്യ നിലപാടുകൾ സ്വീകരിക്കുന്ന സ്ഥാനാർത്ഥികൾ ഇക്കാലത്തു നേരിടുന്ന പല പ്രശ്നങ്ങളും തിരഞ്ഞെടുപ്പ് കാലത്തു അഭിമുഖീകരിക്കുന്നെണ്ടെങ്കിലും, പ്രവചനങ്ങളിൽ മുന്നിൽ ഇദ്ദേഹം ആണ്. പക്ഷെ അമേരിക്കയിൽ തിരഞ്ഞെടുപ്പിന് മുൻപ് ഹിലരി ആയിരുന്നു മുൻപിൽ എന്നോർക്കുക.
ആഴത്തിൽ അപഗ്രഥിച്ചു നോക്കിയാൽ ഫ്രഞ്ച് തിരഞ്ഞെടുപ്പും കഴിഞ്ഞ വർഷങ്ങളിൽ മറ്റു രാജ്യങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളും തമ്മിൽ ചില സാദ്ര്യശ്യങ്ങൾ കാണാം. ഇന്ത്യയും അമേരിക്കയും അതിൽ ഉൾപ്പെടും. തീവ്ര വലതു പക്ഷ ഫാസിസ്റ്റുകൾ നൂറു കണക്കിന് വർഷങ്ങളായി സ്വീകരിച്ചു പോരുന്ന ചില അടിസ്ഥാന തത്വങ്ങളെ നന്നായി ഉപയോഗപ്പെടുത്തിയാണ് പല രാജ്യങ്ങളിലും വെറുപ്പിന്റെ രാഷ്ട്രീയം വിജയം നേടുന്നത്. ഫ്രാൻസിലും കാര്യങ്ങൾ ഇതിൽ നിന്ന് വ്യത്യസ്തമല്ല. പക്ഷെ അത് മനസിലാക്കുന്നതിന് ജർമനിയിൽ ഹിറ്റ്ലർ ഉൾപ്പെടയുള്ള ഫാസിസ്റ്റുകൾ അധികാരത്തിൽ എത്താൻ സ്വീകരിച്ച നടപടികൾ അറിയുന്നത് നന്നായിരിക്കും.

ഒന്നാമതായി ഫാസിസ്റ്റുകൾ ചെയ്യന്നത് ഒരു ജനതയെ നമ്മളും അവരും എന്ന് രണ്ടായി വിഭജിക്കുകയാണ്. ഉദാഹരണത്തിന് ജർമനിയിൽ, ജർമനിയിൽ ആര്യൻ വംശജരായ ജർമ്മൻ വെള്ളക്കാരും, ജൂതന്മാരും, അമേരിക്കയിൽ വെളുത്തവരും കറുത്തവരും, ഫ്രാൻ‌സിൽ ഫ്രഞ്ചുകാരും, കുടിയേറ്റക്കാരും , ശ്രീലങ്കയിൽ തമിഴന്മാരും ബുദ്ധന്മാരും, ഇന്ത്യയിൽ ഹിന്ദുക്കളും മുസ്ലിങ്ങളും എന്നിങ്ങനെ. സാധാരണയായി ഒരു കാലഘട്ടത്തിൽ നടക്കുന്ന അസാധാരണമായ സംഭവങ്ങളെ മുൻനിർത്തിയാണ് ഇവർ ഈ ആശങ്ങളെ പ്രാവർത്തികമാക്കാൻ തുടങ്ങുന്നത്. ജർമനിയുടെ കാര്യത്തിൽ ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം വെർസായി കരാർ മൂലം ഏർപ്പെട്ട സാന്പത്തിക ബുദ്ധിമുട്ടുകൾ ആവാം, ഇന്ത്യയിൽ രാമ ജന്മഭൂമി പ്രശ്‌നം ആവാം, ഫ്രാൻസിന്റെ കാര്യത്തിൽ പാരിസിൽ നടന്ന ഭീകര ആക്രമണങ്ങൾ ആവാം. പക്ഷെ ഈ പ്രശ്നങ്ങൾ ഒരു നിമിത്തം മാത്രം ആണ്. ഭൂരിപക്ഷത്തേയും ന്യൂനപക്ഷത്തേയും വിഭജിക്കുക എന്നതാണ് ഒന്നാമത്തെ ലക്‌ഷ്യം.

ഇന്ത്യയിലെ ഈ വിഭജനം ആഴത്തിൽ നടന്നത് പല കാരണങ്ങൾ കൊണ്ടാണ്. ഒന്നാമത് രാമ ജന്മ ഭൂമി പ്രശ്നം. അന്നുവരെ ഒരുമയോടെ കഴിഞ്ഞ ഒരു സമൂഹത്തെ , ഇങ്ങു കേരളത്തിൽ വരെ വിഭജിക്കാൻ വളരെ എളുപ്പത്തിൽ കഴിഞ്ഞ ഒരു സംഭവം. ഇന്ത്യ നേരിടുന്ന പട്ടിണി, സാക്ഷരത കുറവ്, ശുചിത്യ പ്രശ്നങ്ങൾ, കൂടിയ ശിശു മരണ നിരക്ക്, അഴിമതി എന്നിങ്ങനെ നാം നേരിടേണ്ട ഒരു പ്രശ്നങ്ങളും ഉയർത്താതെ ഒരു ജനതയുടെ സോഫ്റ്റ് കോർണർ ആയ മതം ഉപയോഗിച്ച് വളരെ പെട്ടെന്ന് ഒരു വിഭജനം ഇവർ സാധ്യം ആക്കിയെടുത്തു. രാഷ്ട്രീയപാർട്ടികൾ ഏറ്റെടുക്കുന്നത് വരെ ഒരു പ്രാദേശിക പ്രശ്നം മാത്രം ആയിരുന്നു ബാബ്‌റി മസ്ജിദ് തർക്കം.
രണ്ടാമത്തെ പടി ഇങ്ങിനെ വിഭജിക്കപ്പെട്ട ന്യൂനപക്ഷം ഭൂരിപക്ഷത്തിൽ നിന്ന് വ്യത്യസ്‍തമാണെന്നും ന്യൂനപക്ഷം ഭൂരിപക്ഷത്തിനു ഒരു ഭീഷണി ആണെന്നും വരുത്തി തീർക്കുകയാണ്. പലപ്പോഴും കല്ലുവച്ച നുണകൾ വിശ്വസനീയമായി അവതരിപ്പിച്ചാണ് ഇത് സാധിക്കുന്നത്. ഉദാഹരണത്തിന് കുടിയേറ്റം മൂലം അനേക ലക്ഷം ആളുകൾക്ക് ജോലി നഷ്ടപെടുന്നുണ്ട് എന്ന് അമേരിക്കയിൽ ട്രമ്പ് നടത്തിയ പ്രസ്താവന. യാഥാർഥ്യം അമേരിക്കയിൽ ട്രമ്പ് ഉൾപ്പെടെ എല്ലാവരും കുടിയേറ്റക്കാരാണ് എന്നുള്ളതാണ്. ട്രമ്പ് ടവറിന്റെ നിർമാണത്തിൽ തന്നെ കുടിയേറ്റക്കാർ ഉൾപ്പെട്ടിട്ടുണ്ട്. അമേരിക്കയിൽ വളരെ മനുഷ്യ അധ്വാനം വേണ്ടി വരുന്ന പല കൃഷി സംബന്ധമായ ജോലികളും നിർമാണം ജോലികളിലും കുടിയേറ്റക്കാരില്ലാതെ നടക്കില്ല എന്ന് ഇവർക്കെല്ലാം അറിയാം. മാത്രമല്ല സിലിക്കൺ വാലിയിൽ ഉള്ള ഭൂരിഭാഗം കന്പനികളും കുടിയേറ്റക്കാർ തുടങ്ങിയതോ നടത്തുന്നതോ ആണ്.

അമേരിക്കയിൽ ട്രമ്പ് അധികാരത്തിൽ വരുന്നതിനു ഉപയോഗിച്ച മറ്റൊരു കാര്യം, മുസ്ലിം ഭീകരവാദം ആണ്. അമേരിക്കയിൽ ഭീകരാക്രമണങ്ങളെക്കാൾ വളരെ കൂടുതൽ ആളുകൾ കൊല്ലപ്പെടുന്നത് നിയന്ത്രണം ഇല്ലാതെ തോക്കു വാങ്ങിക്കാൻ കഴിയുന്നത് കൊണ്ടുള്ള ആക്രമണങ്ങൾ മൂലം ആണ് എന്നുള്ളതാണ് യാഥാർഥ്യം. പക്ഷെ ഇതിൽ ഉൾപ്പെടുന്നവരിൽ ഭൂരിപക്ഷവറും വെള്ളക്കാരായതു കൊണ്ട് വിഭജനത്തിന്റെ രാഷ്ട്രീയത്തിന് ഉപയോഗിക്കാൻ പറ്റില്ല. ഇങ്ങിനെ തോക്കു വിൽക്കുന്ന ആളുകളുടെ അസോസിയേഷൻ ആയ NRA ട്രമ്പിനാണ് പിന്തുണ വാഗ്ദാനം ചെയ്തതും. അമേരിക്കയിൽ കിടക്കയിൽ നിന്ന് താഴെ വീണു മരിക്കുന്നവരേക്കാൾ കുറവാണു ഭീകരവാദത്തിന് ഇരയായി മരിക്കുന്നവർ എന്നാണ് കണക്ക്.

ഇന്ത്യയിൽ മുസ്ലിം ഭീകര വാദം ഒരു വലിയ പ്രശ്നം ആണെന്ന് വരുത്തി തീർക്കുക ആയിരുന്നു വലതു പക്ഷ ഫാസിസ്റ്റുകളുടെ അടുത്ത പടി. ബീഫ് പ്രശ്നത്തിൽ കൊല്ലപ്പെടുന്നവർ അത് അർഹിക്കുന്നവരാണ് എന്ന ഒരു മനസ്ഥിതി കൊണ്ടുവരാൻ ഇത് വഴി കഴിഞ്ഞു. ഇന്ത്യയിൽ പെൺകുട്ടിയായി ജനിച്ചു എന്ന ഒറ്റക്കാരണത്താൽ കോടിക്കണക്കിനു കുഞ്ഞുങ്ങൾ അഞ്ചു വയസ്‌ എത്തുന്നതിനു മുൻപ് കൊല്ലപ്പെടുന്ന കണക്കുകൾ കണ്ടാൽ ഇതിലെ ഇരട്ടത്താപ്പ് മനസിലാകും. ബഹു ഭൂരിപക്ഷം ന്യൂനപക്ഷങ്ങളും ഭീകരതയെ എതിർക്കുന്നവരാണ് എന്നുള്ള കണക്കുകൾ വിദഗ്ധമായി മറച്ചു വയ്ക്കപ്പെട്ടു .മുസ്ലിങ്ങളുടെ ജന സംഖ്യ വർധന പ്രശ്നം ഉയർത്തിക്കൊണ്ടു വരുന്നവർ, സാന്പത്തികമായി പിന്നോക്കം നോക്കുന്ന എല്ലാ ജനവിഭാഗങ്ങളിലും ജനസംഖ്യ വർധന കൂടുതൽ ആണ് എന്നുള്ള കണക്കുകൾ സൗകര്യപൂർവം മറച്ചു വച്ചു.
ഫാസിസ്റ്റുകളുടെ മൂന്നാമത്തെ പടി അതി തീവ്ര ദേശീയബോധം ഉണർത്തുകയാണ്. ഒരു കൂട്ടർ ലോകത്തിലെ മറ്റെല്ലാ വിഭാഗങ്ങളെക്കാളും ഉയർന്നവർ ആണെന്ന് കാണിക്കുകയാണ് ഈ തീവ്ര ദേശീയബോധത്തിന്റെ അടിസ്ഥാനം. ഉദാഹരണത്തിന് ആര്യൻ വംശജർ ബൗദ്ധികമായും ശാരീരികമായും മറ്റുള്ളവരെക്കാൾ ഉയർന്നവർ ആണെന്ന് ഹിറ്റ്ലറിന് ജർമൻ ജനത്തെ വിശ്വസിപ്പിക്കാൻ സാധിച്ചു. വിമാനം മുതൽ തല മാറ്റി വയ്ക്കുന്ന പ്ലാസ്റ്റിക് സർജറി വരെ ലോകത്തു ഇന്നുള്ള ഒട്ടുമിക്ക കണ്ടുപിടുത്തങ്ങളും ആദ്യം നടന്നത് ഇന്ത്യയിൽ ആണെന്ന വാദങ്ങൾ ഈ വിഭാഗത്തിൽ പെടുത്താം. ചിത്രങ്ങളുടെ പുനർ വായനകളും, പുനർ നിർമിതികളും ഇക്കാലഘട്ടങ്ങളിൽ നടക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്തവർ പെട്ടെന്ന് രാജ്യസ്നേഹത്തിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കുകയും, വല്ലഭായ് പട്ടേലിനെ പോലെ ഉള്ള ചിലരെ തങ്ങളുടെ ആരാധ്യ പുരുഷന്മാരായി അവതരിപ്പിക്കുകയും ചെയ്യും.

കർശനമായ അതിർത്തികളും തങ്ങളുടെ സംസ്കാര സംരക്ഷണങ്ങളും ഫാസിസ്റ്റു രീതിയാണ്. പട്ടാളത്തെ അമിത പ്രാധ്യാന്യം നൽകി അവതരിപ്പിക്കുക. അതിർത്തിയിൽ പട്ടാളക്കാർ കാവൽ നിൽക്കുന്പോൾ പരാതി പറയാൻ നിങ്ങള്ക്ക് എന്ത് അവകാശം എന്ന ഒരു വാദം തങ്ങളുടെ പിഴവുകൾ ചോദ്യത്തെ ചെയ്യപ്പെടുന്പോഴെല്ലാം ഫാസിസ്റ്റുകൾ ഉയർത്തുന്നത് ആദ്യ സംഭവം അല്ല എന്ന് ചുരുക്കം. ട്രമ്പ് മെക്സിക്കൻ അതിർത്തിയിൽ വേലി കെട്ടുന്നതും പട്ടാള ബജറ്റ് ഉയർത്തുന്നതും എല്ലാം ഇതിന്റെ ഭാഗം തന്നെയാണ്.

ഫാസിസ്റ്റു നേതാക്കളുടെ ഒരു പ്രശ്നം അവർ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളോട് വലിയ മമത പുലർത്തുന്നില്ല എന്നതാണ്. ഇന്ത്യൻ പ്രധാനമത്രി അധികമായി പാർലമെന്റിൽ വരാത്തതും, ട്രമ്പ് സാധാരണയിൽ കൂടുതൽ ആയി എക്സിക്യൂട്ടീവ് ഓർഡർ ഇറക്കുന്നതും, ഹിത്ലെർ പാർലമെന്റിനെ നോക്ക് കുത്തിയാക്കി കാര്യങ്ങൾ നടപ്പാക്കിയതിനും കാരണം ജനാതിപത്യത്തിൽ പല കാരണങ്ങളും ചോദ്യം ചെയ്യപ്പെടുന്നത് കൊണ്ടാണ്. ചോദ്യത്തെ ചെയ്യപ്പെടുന്നത് ഒട്ടുമേ ഇഷ്ടപെടാത്ത കൂട്ടരാണ് ഫാസ്റ്റിസ്റ്റുകൾ.
നുണകൾ ഫാസിസ്റ്റുകളുടെ മറ്റൊരു രീതിയാണ്. ജർമനിയിൽ, ഹിറ്റലറിന് നുണ പ്രചരിപ്പിക്കാൻ ഒരു ഡിപ്പാർട്മെന്റ് തന്നെ ഉണ്ടായിരുന്നു. ഇതിന്റെ തലവൻ ആയിരുന്ന ജോർജ് ഗീബല്സിന്റെ പേരിൽ ഗീബൽസിയൻ നുണ എന്ന ഒരു പ്രയോഗം തന്നെ പിന്നീട് നിലവിൽ വന്നു. ഗുജറാത്തിലെ വികസനത്തെ ഫോട്ടോഷോപ്പുകൾ ഇവിടെ ഓർക്കുക. വിദ്യാഭ്യാസവും ചിന്താശേഷിയും ഉള്ളവർ വരെ വീണുപോയ ഒരു തന്ത്രം.

ഫാസിസ്റ്റുകളുടെ നാലാമത്തെ പടി ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യുന്നതാണ്. ജർമനിയിൽ നാസി ക്യാമ്പുകൾ ആണ് നമുക്ക് മുൻപിലുള്ള ഉദാഹരണം. ഗുജറാത്തിൽ നടന്ന കൂട്ടക്കൊലകൾ ഇത്തരത്തിൽ ഉള്ള ഉന്മൂലനത്തിന്റെ ഒരു പരീക്ഷണം മാത്രം ആണ്.അമേരിക്കയിലും ഫ്രാൻസിലും ശക്തമായ പ്രതിപക്ഷം ഉള്ളത് കൊണ്ട് ഒരു പക്ഷെ കാര്യങ്ങൾ ഇവിടം വരെ എത്താനുള്ള സാധ്യത കുറവാണ്, പക്ഷെ ഒരു രാഷ്ട്രീയ കുടുംബത്തിൽ ജനിച്ചു എന്നുള്ളത് പാർട്ടി നേതാവാകാനുള്ള കഴിവായി കണക്കുന്ന ഇന്ത്യൻ പ്രതി പക്ഷത്തിന്റെ പരാജയം ഒരു പക്ഷെ ഇന്ത്യയിൽ അടുത്ത പടിയായി ഒരു ഏകാധിപതിയെ സമ്മാനിച്ച് കൂടായ്‌കയില്ല.
ഈ പറഞ്ഞ ആധുനിക ഫാസിസ്റ്റു നേതാക്കളുടെ ഇടയിലേക്കാണ് ഫ്രാൻസിലെ ലു പെൻ കടന്നു വരുന്നത്. ലോകത്താകമാനം ഉള്ള വലതു പക്ഷ ചായവിൽ നിന്നും ലോകം ഒരു തിരിച്ചു പോക്ക് നടത്തുമോ അതോ ഈ വലതു പക്ഷ തീവ്ര ഫാസിസ്റ്റു ചായ്‌വ് ഫ്രഞ്ച് ജനത തുടരാൻ അനുവദിക്കുമോ എന്ന് നാളെ അറിയാം.

പറഞ്ഞു വരുന്പോൾ നിങ്ങളുടെ പഞ്ചായത്ത് തിരഞ്ഞെടുപ്പും ഫ്രഞ്ച് തിരഞ്ഞെടുപ്പും തമ്മിൽ വലിയ വ്യത്യാസം ഒന്നുമില്ല, രംഗപടവും അഭിനേതാക്കളും മാത്രമേ മാറുന്നുള്ളൂ, തിരക്കഥ ഒന്ന് തന്നെ ആണ്.

No comments:

Post a Comment

പഠനം, ജോലി, ജീവിതം

https://www.facebook.com/Hussain.Kizhakkedathu/posts/10212793545225466 എന്റെ ജീവിതത്തിൽ ഏറ്റവും നല്ല വർഷമായിരുന്നു 1992, അക്കൊല്ലമാണ് ഞാൻ...